ന്യൂഡൽഹി: ഭൂമിക്കു വെളിയിൽ മനുഷ്യവാസം സാധ്യമാക്കാനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുന്ന കാലമാണിത്. അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ അവസാനഘട്ടത്തിലാണ്. ഇന്ത്യയും ബഹിരാകാശ ഗവേഷണങ്ങളുമായി മുന്നോട്ടുപോകുന്നു. ഭാവിയിൽ ഭൂമിക്കു പുറത്തു മനുഷ്യനു സുരക്ഷിതമായി താമസിക്കാനും ഗവേഷണങ്ങൾ നടത്താനും പുതിയൊരു പ്രോജക്ട് മുന്നോട്ടുവച്ചിരിക്കുകയാണ് ശുഭാൻഷു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സന്ദർശിച്ച ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനാണ് ശുക്ല. വ്യോമസേനയിലെ പൈലറ്റ് കൂടിയായ അദ്ദേഹം ഇസ്രൊയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലു യാത്രികരിൽ ഒരാളാണ്.
'BHEEM' (Bharatiya Habitable Expandable Extraterrestrial Habitat അഥവാ 'ഭീം' എന്നു പേരിട്ടിരിക്കുന്ന പ്രോജക്ട്, അന്യഗ്രഹ ഉപരിതലങ്ങളിൽ മനുഷ്യവാസത്തിനുള്ള മാതൃകകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഗഗൻയാൻ ദൗത്യത്തിനായുള്ള പരിശീലനം പുരോഗമിക്കുന്പോഴാണ് ശുഭാൻഷു ശുക്ല ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങളിൽ ഏർപ്പെടുന്നത്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ 'അലോക് ലാബിൽ' വച്ചായിരുന്നു പദ്ധതിയുടെ ആശയരൂപീകരണം. ബഹിരാകാശത്തേക്കു സഞ്ചരിക്കാൻ ഉപയോഗിക്കുന്ന പേടകങ്ങൾക്കപ്പുറം, ബഹിരാകാശ യാത്രികർ ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം അവിടെ തങ്ങേണ്ട വാസസ്ഥലങ്ങളുടെ സങ്കേതികവിദ്യകളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ചന്ദ്രനിലും ചൊവ്വയിലും സുസ്ഥിര മനുഷ്യവാസം സാധ്യമാക്കണമെങ്കിൽ കഠിനമായ വെല്ലുവിളികൾ മറികടക്കേണ്ടതുണ്ടെന്ന് ഗവേഷണഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മാരകമായ ബഹിരാകാശ വികിരണങ്ങൾ, അതിതീവ്രമായ താപനില വ്യതിയാനങ്ങൾ, അന്തരീക്ഷ മർദവും ജീവവായുവും കൃത്രിമമായി നിലനിർത്തുന്ന ലൈഫ് സപ്പോർട്ട് സംവിധാനങ്ങൾ, പ്രതികൂല സാഹചര്യങ്ങളിലെ ഊർജലഭ്യത എന്നിവയാണ് പ്രധാന വെല്ലുവിളികൾ. ഇത്തരം പ്രതികൂലഘടകങ്ങളെ അതിജീവിക്കാൻ കഴിവുള്ള 'വികസിപ്പിക്കാൻ സാധിക്കുന്ന' (Expandable) ഹാബിറ്റാറ്റ് സങ്കൽപ്പങ്ങളാണ് 'ഭീം' മുന്നോട്ടുവയ്ക്കുന്നത്.
ഭാവിയിലെ ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്കായി പതിറ്റാണ്ടുകൾക്കു മുമ്പുതന്നെ വിശാലമായ ഗവേഷണങ്ങൾ ആവശ്യമാണെന്ന് ശുക്ല പറഞ്ഞു. ഭൗതിക നിർമാണത്തിനു മുമ്പായി അത്തരം വാസസ്ഥലങ്ങൾ എങ്ങനെയായിരിക്കണം എന്നു സങ്കൽപ്പിച്ചുതുടങ്ങുന്നതിന്റെ ആദ്യപടിയാണ് 'ഭീം' പ്രോജക്ട്. ഇന്ത്യയുടെ ഭാവി ബഹിരാകാശദൗത്യങ്ങൾക്കു പഠനം സുപ്രധാന വഴികാട്ടിയാകുമെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.